ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് 3ലെ ശ്രീഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തിൽ ഗണപതി ഹോമത്തോടെ 23-ാമത് ചക്കുളത്തമ്മ പൊങ്കാല ഉത്സവം നടത്തി. ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ അരങ്ങേറിയത്.
ക്ഷേത്ര മേൽശാന്തി ഗണേശൻ പോറ്റി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾക്കു ശേഷം ചക്കുളത്തു കാവിലെ വിളിച്ചു ചൊല്ലി പ്രാർഥനയോടെ പണ്ടാര അടുപ്പിൽ തിരി തെളിയിച്ചപ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവയാൽ ചക്കുളത്തമ്മയ്ക്ക് സ്വാഗതമോതി.
തുടർന്ന് തിളച്ചു തൂവിയ പൊങ്കാലയിൽ തിരുമേനി തീർഥം തളിച്ചു ചക്കുളത്തമ്മയ്ക്കു സമർപ്പിച്ചു.